2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വിഷം വിതറും പക്ഷികള്‍

വിഷം വിതറും പക്ഷികള്‍


1
അമ്പലത്തില്‍ പുലര്‍ച്ചെ പാട്ടു വെച്ചു..
മുനീര്‍ എഴുന്നേറ്റു..

ഇന്ന് ബി. കോം . പരീക്ഷയാണ്..
രാത്രി പഠിച്ചു കിടന്നപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു..

അല്‍പം കഴിഞ്ഞതും പള്ളിയില്‍ സുബഹി ബാങ്ക് വിളിച്ചു..
ദാമോദരന്‍ മാഷ് എഴുന്നേറ്റു..
സ്‌കൂളില്‍ പോകേണ്ടതാണ്.. ഇന്ന് പി. ടി.എ മീറ്റിങ്ങും ഉണ്ട്..
”മുനീറെ”
”എന്താ മാഷെ ..?
”ഒന്ന് സ്വാതിയെ കോളേജില്‍ വിടാമോ..അവള്‍ക്കിന്നു സ്‌പെഷ്യല്‍ ക്ലാസ്സാ ”
”അതിനെന്താ.”.
മുനീര്‍ കാര്‍ നിര്‍ത്തി..
സ്വാതി വന്നു മുന്‍ ഡോര്‍ തുറന്നു കയറി..
കാര്‍ നീങ്ങി… മുനീര്‍ കാറിലെ എ. സി . അല്‍പം കൂട്ടി വെച്ചു..

കുറച്ചു മുന്നോട്ടു പോയതും സ്വാതി പറഞ്ഞു
” ഇക്കാ, വലത്തോട്ട് തിരിയണം..”
” വിമന്‍സ് കോളേജ് നേരെയല്ലേ..?”
” അതെ പക്ഷെ , ഞാന്‍ കോഫീ ഷോപ്പിലേയ്ക്കാ..അവിടെ ഗോപി കാത്തു നില്ക്കും..”
”സ്‌പെഷ്യല്‍ ക്ലാസ് എന്ന് കേട്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ.. പാവം മാഷ്.. ”
” പ്ലീസ് ഇക്കാ.. വേറെ വഴിയില്ല.. അതോണ്ടാ.. അച്ഛനോട് പറയല്ലേ..
ഗോപി നല്ലവനാ.. ”

” ഉം.. ഗോപിയെ എനിക്കറിയാം.. ആള് കുഴപ്പമില്ല..
എന്നാലും നോക്കിയും, കണ്ടും നിന്നോണം..
പിന്നെ കരയാന്‍ ഇട വരരുത്.. പറഞ്ഞില്ലെന്നു വേണ്ട..”

കോഫീ ഷോപിനരികെ കാര്‍ നിന്നു.. സ്വാതി ഇറങ്ങി.. ഗോപി പുഞ്ചിരിച്ചു..
മുനീര്‍ കാര്‍ തിരിച്ചു..
”എങ്ങോട്ടാ ഹാജിക്കാ..?”

”നമ്മടെ മഹല്ലിലെ ആയിശാടെ വീട് പണി നടക്കുവാ..
ഓളെ കെട്ട്യോന്‍ അസീസ് മരിച്ചിട്ട് രണ്ടു കൊല്ലായില്ലേ മാഷെ..
പള്ളി കമ്മിറ്റി വക ഒരു വീട് വെച്ച് കൊടുക്കുന്നുണ്ട് …
കൊറച്ചു കാശൂടെ വേണം…അതിനുള്ള ഓട്ടത്തിലാ..”

”ഒരു ഇരുപത്തയ്യായിരം ഞാന്‍ തരാം..” ദാമോദരന്‍ മാഷ് ഉടനെ പറഞ്ഞു…
”ങ്ങളെ പടച്ചോന്‍ നന്നാക്കട്ടെ..”
സന്ധ്യാ സമയത്തെ ബാങ്ക് കേട്ടതും സ്വാതി കോലായില്‍ ദീപം
കൊണ്ട് വെച്ചതും ഒരുമിച്ചായിരുന്നു..

മാഷിന്റെ അമ്മ രാമായണം വായിക്കുമ്പോള്‍
മുനീറിന്റെ ഉമ്മ ഖുര്‍ ആന്‍ പാരായണം ചെയ്യുകയായിരുന്നു..

അന്ന് രാതി നല്ല കാറ്റുണ്ടായിരുന്നു.. ചാറ്റല്‍ മഴയും..
ആര്‍ക്കും ചൂട് തോന്നിയില്ല.. എല്ലാവരും സുഖമായുറങ്ങി..
കാലം അല്പം കഴിഞ്ഞതും ചിലര്‍ അവതരിച്ചു..

”ഹിന്ദു ഉണര്‍ന്നാല്‍ ദേശം ഉണര്‍ന്നു”
അതെങ്ങനെ..?
പത്രക്കാരന്‍ ചന്ദ്രന് സംശയമായി..
”ഞാന്‍ ഹിന്ദുവാണ്.. എന്നും പുലര്‍ച്ചെ ഉണരും
പക്ഷെ ദേശം ഉണരാന്‍ കുറെ സമയം കഴിയാറുണ്ട്..”

”അങ്ങനെ ഉണര്‍ന്നിട്ടു കാര്യമില്ല ചന്ദ്രാ, കയ്യില്‍ ശൂലവും, വാളും,
ചരടും, നെറ്റിയില്‍ നീട്ടി വലിച്ചൊരു ചുവന്ന കുറിയും വേണം..
മാപ്ലാരെ കാണിച്ചു ഞെട്ടിക്കണം.. അവരെ ഇവിടുന്നു
പായിക്കണം .. അങ്ങ് പാകിസ്ഥാനിലേയ്ക്ക്..
ഭാരത മാതാവ് , പുണ്യ പൂജനീയ… ആര്യ , ആര്‍ഷ ഭാരത..”

ചന്ദ്രന് ഒന്നുമേ മനസ്സിലായില്ല.. പക്ഷെ ഒന്ന് മെല്ലെ മനസ്സിലായി വന്നു..
നമ്മള്‍ ഹിന്ദുക്കളാണ്..!
മറുവശത്ത് ചിലര്‍ രാത്രിയില്‍ ക്ലാസ്സെടുത്തു..

”ഒന്നിന് രണ്ടല്ല, പത്ത്.. അങ്ങനെ കൊടുത്താലേ കാവിക്കാരനെ
ഒതുക്കാന്‍ പറ്റൂ… നമ്മള്‍ടെ എണ്ണമല്ല പ്രധാനം,
കൊടുക്കുന്ന ഡോസ് ആണ് പ്രധാനം,
ഇസ്ലാമിന്റെ സംരക്ഷകരായി നമ്മളെ സമുദായം
അംഗീകരിക്കണം.. അതിലൂടെ അധികാരം..”
ഇത്രയൊക്കെ ആയപ്പോഴേക്കും കുഞ്ഞാടുകളില്‍ ചിലര്‍ പുഞ്ചിരിയുമായി വന്നു..

” സ്‌നേഹമാണ് ദൈവം, അതിനാല്‍ സ്‌നേഹം വാരിക്കോരി നല്കുക,
പിന്നെ മെല്ലെ ഈ സ്വര്‍ഗീയ പാതയിലേയ്ക്കു ആളെ ചേര്‍ക്കുക..
ന്യൂന പക്ഷം ഭൂരിപക്ഷമാകുന്ന ആ സുന്ദര കാലത്തിനായി
ഇപ്പോഴേ നന്നായി കാരുണ്യം വിതറുക..”
ആദ്യം ആരും ആരെയും കേട്ടില്ലെങ്കിലും, പിന്നെ പതിയെ എല്ലാവരും അവരവരുടെ ”രക്ഷകര്‍ക്കു” ചെവി കൊടുക്കാന്‍ തുടങ്ങി..

പറയുന്നതില്‍ ചെറുതായി സത്യമില്ലെ..?
ഹിന്ദുക്കള്‍ക്ക് എന്താണുള്ളത്..?
മുസ്ലിംകള്‍ക്ക് രണ്ടു നീതിയല്ലേ..?
നസ്രാണികള്‍ക്ക് അര്‍ഹിക്കുന്നത് കിട്ടിയിട്ടുണ്ടോ..?
മൂവരും ആദ്യം സ്വയം ചിന്തിച്ചു..
പിന്നെ അത് ചര്‍ച്ച ചെയ്തു..
പിന്നെ പരസ്പരം തെറി പറയാന്‍ തുടങ്ങി..

ബ്ലോഗുകള്‍, ഫേസ് ബുക്ക്.. , എല്ലായിടത്തും മെല്ലെ വിഷം പടരാന്‍ തുടങ്ങി..
ആഹ്വാനങ്ങള്‍ , അതിനു മറുപടികള്‍..
”ഹിന്ദുവാകൂ മോക്ഷം നേടൂ..”
മോക്ഷം വേണ്ടെങ്കിലോ..?
”മുസ്ലിമാകൂ സ്വര്‍ഗം നേടൂ ”
സ്വര്‍ഗം പണ്ടേ എനിക്കിഷ്ടമല്ല..
”കര്‍ത്താവില്‍ അഭയം പ്രാപിക്കൂ..”
കര്‍ത്താവിന്റെ മണവാട്ടിയാണേല്‍ ഒരു കൈ നോക്കാം..
ചായ കുടിച്ചു, തന്റെ ലാപ്‌ടോപ് ഓണ്‍ ആക്കിയ അനീഷ് ഒരു പോസ്റ്റ് ഇട്ടു..

” അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി..”
വലുതായി ആരും മൈന്‍ഡ് ചെയ്തില്ല
ചെറിയൊരു മാറ്റം വരുത്തി.. അഫ്‌സല്‍ ഗുരു എന്ന ”കാക്കാനെ” തൂക്കിലേറ്റി..
ഇത്തരം ”കാക്കാമാരെ” ഉടനെ തൂക്കണം..
അത് ഫലം കണ്ടു.. അത് വഴി പോയ ഒരു ”കാക്ക” പ്രതികരിച്ചു..
”ടാ , നീ ചൊറിയാന്‍ നിക്കേണ്ട, ആരെ തൂക്കിയാലും
നീയെന്തിനാടാ സമുദായം ചേര്‍ത്തു പറയുന്നേ..? ”
അപ്പോഴേക്കും പതിവ് രാജ്യ സ്‌നേഹികള്‍ എത്തി..

” കണ്ടോ, അവനു പൊള്ളിയത് കണ്ടോ..?
ഇത്തരക്കാരെ പാകിസ്ഥാനിലേയ്ക്ക് അയക്കുകയാണ്
വേണ്ടത്.. ജയ് ഹിന്ദ്.. വന്ദേ മാതരം..”

കാക്ക സമൂഹത്തിലെ ധീരര്‍ സട കുടഞ്ഞെഴുന്നേറ്റു..
”ഇന്ത്യ നിന്റെ തള്ളേടെ അടിപ്പാവാട വിറ്റ്
നേടിയതാണോടാ..? ഇവിടെ എല്ലാരും പൊരുതി നേടിയ
സ്വാതന്ത്ര്യമാ.. നീ അധികം കുരക്കേണ്ട.. ”

കുറച്ചു നാള്‍ ലീവിലായിരുന്ന ഒരു മഹാന്‍ കേറി കൊളുത്തി..
”അല്ലേലും ഈ മുക്കാലുകള്‍ എന്ന് ഈ നാട്ടീന്നു പോകുന്നുവോ,
അന്നേ ഈ നാട് നന്നാവൂ..”

” നീയും , കെട്ട്യോളും കൊതിയോടെ കാണുന്ന
സായിപ്പിന്റെ ”നീല” യില്‍ മൊത്തം മുക്കാലല്ലേടാ ..
എന്നിട്ടും നിന്റെ കഴപ്പ് മാറുന്നില്ലേല്‍ ഇങ്ങു വാ അളന്നു നോക്കാം..”

ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തതില്‍ ബക്കറിന് സന്തോഷം തോന്നി.. അവന്‍ ആ സന്തോഷത്തിനു ഒരു പെഗ് അപ്പാടെ അകത്താക്കി..
മെല്ലെ മെല്ലെ വിഷം പടര്‍ന്നു.. ക്ഷേത്രത്തില്‍ പോവുകയായിരുന്ന
പെണ്‍കുട്ടിയെ മദ്യപിച്ച ഒരു ജബ്ബാര്‍ കേറിപ്പിടിച്ചു..

പോരെ പൂരം..!
പരസ്പരം പോര്‍ വിളിച്ചു ഇരു സമുദായത്തിലെയും വീര കേസരികള്‍
രംഗത്തിറങ്ങി.. ചിലര്‍ വെട്ടേറ്റു മരിച്ചു.. ഒന്ന് ഇവിടെ വീണാല്‍ ഒന്ന് അപ്പുറം..
”മാഷെ , മാഷുടെ മോളല്ലേ ആ മുസ്‌ലിമിനൊപ്പം കാറില്‍ ഇടയ്ക്ക് പോകുന്നെ..?”

”അതെ..”
”സൂക്ഷിക്കണം മാഷെ, ലവ് ജിഹാദ് ഒക്കെ കേള്‍ക്കുന്നില്ലേ..”
”സാരമില്ല മോനെ, ഞാനത് സഹിച്ചു..”
മാഷ് കൂളായി പറഞ്ഞു… ഉപദേശി ചമ്മി നടന്നു പോയി..
മാഷുടെ ഫോണ്‍ അടിച്ചു..
” ആ, ഹാജിക്ക , ഞാന്‍ നിങ്ങള്‍ പറഞ്ഞ പോലെ
ഇരുപത്തയ്യായിരം കൊടുത്തിട്ടുണ്ട്.. രസീറ്റൊന്നും വേണ്ട..
ഒക്കെ ഭഗവാനു വേണ്ടിയല്ലേ.. അല്ലാതെ രസ്സീറ്റും
പൊക്കി കാണിച്ചു നടക്കാനല്ലല്ലോ..”

” നിങ്ങള്‍ ഒരു വല്ലാത്ത മനുഷ്യനാണ് മാഷെ..
പടച്ചോന്‍ എപ്പളും നല്ലതേ വരുത്തൂ.. പിന്നെ മാഷെ
ടൌണില്‍ അധികം നിക്കേണ്ട…
എന്തൊക്കെയോ പ്രശനങ്ങള്‍ ഉണ്ട്..
ഉടനെ ഇങ്ങു വന്നേക്ക്.. നേരം വൈകേണ്ട.. ”

” ദാ, വരുവാ..”

” എടാ , നമ്മടെ മീത്തലെ അഷറഫിനെ അവമ്മാര്‍ തട്ടി..
ഇപ്പൊ അവരാ മുന്നിട്ടു നില്ക്കുന്നെ..”

” അവരുടെ കൂട്ടരെ വിടരുത്..”
ഓട്ടോ കിട്ടാതെ നടന്നു വന്ന മാഷിനു മുന്നില്‍ ചില മുഖം മൂടി ധാരികള്‍
” എന്താടാ പേര്..?”
” ദാമോദരന്‍ മാഷ് ”
”അള്ളാഹു അക്ബര്‍ ”
സ്‌കോര്‍ ഇപ്പൊ തുല്യം..

കലാപം മൂത്തപ്പോള്‍ പട്ടാളം ഇറങ്ങി.. മെല്ലെ നാട് ശാന്തമായി..
എങ്കിലും മനസ്സുകള്‍ വിഭജിക്കപ്പെട്ടിരുന്നു..

ഞങ്ങള്‍ ഹിന്ദുക്കള്‍..
ഞങ്ങള്‍ മുസ്ലീങ്ങള്‍
ഞങ്ങള്‍ ക്രിസ്ത്യാനികള്‍
കൊച്ചുകുട്ടികള്‍ മൂന്നു നേരവും ചൊല്ലി പഠിച്ചു ..
വീടുകളിലെ വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ അതേറ്റു ചൊല്ലി..
പിച്ചക്കാരന്‍ ഒരു വീട്ടില്‍ കയറിയാല്‍ ആ വീട്ടിലെ തത്തമ്മ പറയും..

” ഇത് ഹിന്ദു വീടാണ്… ഹിന്ദുക്കള്‍ മാത്രം സ്വാഗതം..”
അത് മറ്റു പക്ഷികള്‍ കേട്ടു..

അവരും ഏറ്റു ചൊല്ലി…. ലക്ഷക്കണക്കിന് പക്ഷികള്‍..
അവര്‍ വീണ്ടും വിഭജിക്കപ്പെട്ടു..
നമ്പ്യാര്‍ പക്ഷി, നായര്‍ പക്ഷി , ഈഴവ പക്ഷി.. അവര്‍ണ്ണ സവര്‍ണ്ണ…
സുന്നി മുജാഹിദ് ജമാഅത്ത് പക്ഷികള്‍
സുറിയാനി ലത്തീന്‍ ദളിത് പക്ഷികള്‍..


പക്ഷികള്‍ പരസ്പരം കലഹിച്ചു..
പിന്നെയവര്‍ ഒന്നിച്ചു പറന്നു..

ഒരുമിച്ചിരിക്കാന്‍ ഒരേ ഒരു സ്ഥലമേ അവരെ അനുവദിച്ചുള്ളൂ..
അതൊരു പ്രതിമയായിരുന്നു..
ആ പ്രതിമയുടെ മേല്‍ ഇരുന്നു പക്ഷികള്‍ കലഹിച്ചു..
പിന്നെയവര്‍ ഒന്നടങ്കം കാഷ്ടിച്ചു…
കാഷ്ടം ആ പ്രതിമയുടെ മേല്‍ ഒലിച്ചിറങ്ങി..
പൊട്ടിച്ചിരിച്ചു കൊണ്ട് പക്ഷികള്‍ പറന്നു പോയി..
മെല്ലെ ആ പ്രതിമ താഴേയ്ക്ക് പതിച്ചു..
അതൊരു അര്‍ദ്ധ നഗ്‌നനായ ഫകീറിന്റെ പ്രതിമയായിരുന്നു..
ലോകം ഒരിക്കല്‍ അദ്ദേഹത്തെ മഹാത്മാഎന്ന് വിളിച്ചിരുന്നു..
ചിലര്‍ ബാപുജി എന്നും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ