2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

പെരുന്നാള്‍ പ്രിയമോന്‍ പറയുന്നത്

പെരുന്നാള്‍ പ്രിയമോന്‍ പറയുന്നത്
--------------------------------------------------------------------



ഉപ്പച്ചീ.....

വിളി കേള്‍ക്കാന്‍ അരികില്‍ നിങ്ങളില്ലെങ്കിലും ഇപ്പോള്‍ ഇങ്ങനെ വിളിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു

നിങ്ങളില്ലാത്തൊരു പെരുന്നാള്‍ കൂടി പടികടന്നെത്തി
എനിക്കുള്ള പുത്തനുടുപ്പുകള്‍ ഇന്നലെ എടുത്തിട്ടുണ്ട്. ഉപ്പച്ചി പണമയച്ചിട്ടും ഉമ്മച്ചി പുതിയ ചുരിദാറൊന്നും വാങ്ങീട്ടില്ല കഴിഞ്ഞ പെരുന്നാളിന് എടുത്തത് തന്നെ മതിയത്രേ
നിങ്ങള്‍ പോയതില്‍ പിന്നെ ഒരു പുതു വസ്ത്രത്തോടും ആ പാവത്തിന് കൊതി തോന്നാറില്ല ഒരാഘോഷത്തിലും നിറപ്പകിട്ട് കാണാറുമില്ല

അന്ന് നിങ്ങളുടെ ഫോണില്‍ ഞാന്‍ കേട്ടിരുന്ന പാട്ടിലെ ഒരു വരി ഇന്നെന്‍റെ കാതില്‍ പ്രതിധ്വനിക്കുന്നു 'ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി പോലെയായ്' ഉമ്മച്ചിയുടെ ഈ അവസ്ഥ കാണുമ്പോള്‍ ഉപ്പയാണെന്നറിഞ്ഞിട്ടും ഉള്ളില്‍ നിങ്ങളോടുള്ള വെറുപ്പ് വല്ലാതെ വളരുന്നു.......ഉപ്പച്ചിക്ക് സങ്കടായ്വോ...? സാരല്ല എന്റുമ്മച്ചിയോടുള്ള ഇഷ്ട്ടം കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്

സത്യം പറയാലോ നിങ്ങള്‍ പോയതോടെ പെരുന്നാളും പേരിനു മാത്രമാവുന്നു എങ്കിലും എന്നെ പരമാവധി സന്തോഷിപ്പിക്കാന്‍ ഉമ്മച്ചി കിണഞ്ഞു ശ്രമിക്കാറുണ്ട് വീട്ടില്‍ കുറെ ആളുകള്‍ വരും അയല്‍ വീട്ടിലെക്കൊക്കെ ഞാനും പോവും. തിന്നാന്‍ മടി കാണിക്കുമ്പോ ഉമ്മച്ചി പറയും "കൊറെ ചോറ് തിന്നാല് വല്ല്യ കുട്ട്യാവും അപ്പോ അനക്കും അന്‍റെ ഉപ്പച്ചീനെപ്പോലെ ഗള്‍ഫിള്‍ക്ക് പോവ്വാ"...അത് കേള്‍ക്കുമ്പോ ഞാനുമ്മച്ചിയുടെ വാടിയ മുഖത്തേക്ക് നോക്കും. ഇതുവരെ കടല്‍ കാണാത്ത ഈ കുട്ടിക്കിപ്പോള്‍ എന്റുമ്മയുടെ കണ്ണില്‍ അറബിക്കടലിനപ്പുറവും കാണാനാവുന്നുണ്ട്

കഴിഞ്ഞ പെരുന്നാളിന്‍റെ തലേ രാത്രി ഉമ്മച്ചി ഉറങ്ങിയിട്ടെയില്ല തപ്പിതടഞ്ഞ എന്‍റെ കുഞ്ഞു വിരലുകളില്‍ നനവു പടര്‍ന്നപ്പോള്‍ ഞാനാദ്യം കരുതിയത്‌ പതിവുപോലെ വിരിപ്പില്‍ ഞാന്‍ തന്നെ മൂത്രമൊഴിച്ചതാവുമെന്നാണ്.......പക്ഷേ അത് ഉമ്മയുടെ കണ്ണീരായിരുന്നു..കാണാന്‍ നല്ല ഭംഗിയുള്ള ആ കണ്‍കുഴിയില്‍ വിരലു തൊട്ടു ഞാന്‍ ചോദിച്ചു എന്തിനാ ഉമ്മച്ചി കരയുന്നെ.....എന്നെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് പറഞ്ഞു നാളത്തെ പെരുന്നാളിന് അന്‍റെ ഉപ്പച്ചി വരുന്നത് ഞാന്‍ കിനാവു കണ്ടൂന്ന്‍...പിന്നെ നിങ്ങളുടെ തലയിണയെ കെട്ടിപ്പുണര്‍ന്ന്‍ പാവം തിരിഞ്ഞു കിടന്നു

പെരുന്നാള്‍ ഉച്ച തിരിയും മുമ്പേ ഉപ്പാന്‍റെ ഇക്കയും മൂത്തമ്മയും കൂടി ബൈക്കില്‍ പോവും നിങ്ങളുടെ അനിയനും അവരുടെ ഭാര്യയും കൂടി അവരുടെ വീട്ടിലേക്കും പോവും
ഉമ്മച്ചീനെ കൂട്ടിക്കൊണ്ടു പോവാന്‍ വൈകുന്നേരം വല്ല്യുപ്പ ഓട്ടോ പിടിച്ചു വരും വസന്ത പിടിച്ച കോഴിയെപ്പോലെ തല കുനിച്ച് ഉമ്മച്ചി അതിലേക്ക് കയറിയിരിക്കും

രാത്രിയാവുമ്പോ ഉമ്മച്ചിയുടെ ഏട്ടത്തിയും ഭര്‍ത്താവും വരും വല്ല്യുമ്മ അവരെ സല്‍ക്കരിപ്പിക്കുന്നത് കാണുമ്പോ ഉമ്മച്ചി നിങ്ങളെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...

ഉപ്പാ....ഇനി കൂടുതലായി ഞാനൊന്നും പറയുന്നില്ല
ഇന്ന്‍ ഉപ്പച്ചിക്ക് പെരുന്നാളല്ലേ...കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന്‍ നന്നായി ആഘോഷിക്കുക പുതിയ ഫോട്ടോ അമ്മോന്‍റെ വാഡ്‌സപ്പിലേക്ക് അയക്കണം ഉമ്മച്ചിയുടെ ഫോണിലെ ഒരേ വാള്‍പേപ്പര്‍ കണ്ടു കണ്ട് എന്‍റെ കണ്ണിനിപ്പോള്‍ തിമിരം ബാധിച്ചിരിക്കുന്നു

അടുത്ത റമളാനിലെ ഇരുപത്തി ഏഴാം രാവിലെ അപ്പം തിന്നാന്‍ എനിക്കൊപ്പം ഉപ്പയുമുണ്ടാവണം ആ ചെറിയ പെരുന്നാള്‍ ഞമ്മക്ക് വല്ല്യ പെരുന്നാളാക്കണം ഉപ്പാന്‍റെ ബൈക്കിലേറി നഷ്ട്ടമായതൊക്കെ നമുക്ക് തിരിച്ചു പിടിക്കണം

ഉപ്പാ....കടങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിച്ച് പ്രവാസത്തില്‍ നിന്നൊരു പിരിഞ്ഞു പോക്ക് ആര്‍ക്കുമുണ്ടാവില്ല അതു കൊണ്ട് ഒന്നു മാത്രം ഉപ്പാന്‍റെ റബി മോന്‍ പറഞ്ഞോട്ടെ

അടുത്ത പെരുന്നാളിനെങ്കിലും അരികിലുണ്ടാവാണെ.......ഞാന്‍ ഇതു വരെ പറഞ്ഞതില്‍ വല്ല വാക്കും വേദനിപ്പിച്ചെങ്കില്‍,അധികപ്പറ്റായി തോന്നിയെങ്കില്‍ പൊന്നു മോനോട് പൊറുക്കണം ഉപ്പ പറയാറില്ലേ....പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് എനിക്കെന്ന്‍ പിന്നെ ഉപ്പാന്‍റെ മോനല്ലേ വാക്കിന് വല്ല്യ ലൈസന്‍സ് ഇല്ലാന്ന് കൂട്ട്യാ മതി

ഞാനഭിമാനിക്കുന്നു അറഫയുടെ കഥ പറയുന്ന ഈ പെരുന്നാളിന് എന്റുപ്പ ആ പുണ്ണ്യ ഭൂമിയിലായതില്‍ ത്യാഗത്തിന്‍റെ,സഹനത്തിന്‍റെ സ്മരണ തുടിക്കുന്ന പെരുന്നാളിലും ഞങ്ങള്‍ക്കായി എല്ലാം ക്ഷമിക്കുന്ന ഈ ഉപ്പയുടെ മോനായി പിറന്നതില്‍

പറഞ്ഞറിയിക്കാനാവാത്ത പ്രിയത്തോടെ എന്‍റെയും ഉമ്മച്ചിയുടെയും സ്നേഹ സലാം

അസ്സലാമു അലൈക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ