2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഉപ്പ

ഉപ്പ
----
അവന്‍ ചെല്ലുമ്പോള്‍ പൂമുഖത്ത് ഒരരികില്‍ നീളത്തിലിട്ട ബെഞ്ചിനോട് ചേര്‍ന്ന് ഒരു കസേരയില്‍ ഇരിക്കുകയാണ് ഉപ്പ .
തലയില്‍ ഒരു ഓയില്‍മുണ്ട് ചുരുട്ടിക്കെട്ടിയിരിക്കുന്നു .
നേരം രാവിലെ പത്തുമണി ആകുന്നേയുള്ളൂ .
എന്നിട്ടും ഉപ്പ നിസ്ക്കരിക്കാനുള്ള ഒരുക്കത്തിലാണ്. !!

‘ഉപ്പാ ളുഹ്ര്‍ നിസ്ക്കാരത്തിനു നേരം ആയിട്ടില്ല .
ബാങ്ക് കൊടുക്കാന്‍ ഇനീണ്ട് കൊറേ നേരം ...’

‘അനക്ക് വുളുണ്ടെങ്കി വന്നോ , ഇബടെ ഞ്ചെ വലത്തു നിന്നോ ..’
‘ബാങ്കോടുത്തില്ല പ്പാ പിന്നെങ്ങനെ നിസ്ക്കരിക്കും ‘ ?
‘ഇജ്ജു അന്റെ പണി നോക്ക് , ബാങ്ക് കൊടുത്തത് ഇജ്ജു കേട്ടിട്ടില്ലെങ്കിലും ഞാന്‍ കേട്ട്ക്കുണൂ .."

ഉപ്പ തക്ബീര്‍ കെട്ടി .
ഫാത്തിഹ ഉറക്കെ ഓതിത്തുടങ്ങി .
ഇടയ്ക്ക് ഓര്‍മ്മകളിലെവിടെയോ മറവി വന്നു
തടസ്സം സൃഷ്ടിച്ചു . ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചൊല്ലിപ്പറഞ്ഞ ആ സൂക്തങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കനാവാതെ ഉപ്പ വിഷമിക്കുന്നത് അവന്‍
വേദനയോടെ നോക്കി നിന്നു .

ഒടുവില്‍ പരസ്പര ബന്ധമില്ലാതെ മറ്റെന്തൊക്കെയോ ചൊല്ലിത്തുടങ്ങി .
ഓര്‍മ്മയുടെ ഒരു കുഞ്ഞു ജ്വാല എപ്പോഴോ ഒന്നാളിക്കത്തിയിട്ടെന്നോണം
നെഞ്ചത്ത് കെട്ടിയ കൈകള്‍ അഴിച്ചിട്ടു ഉപ്പ അവനെ ദയനീയമായി നോക്കി .
ആ കുഴിഞ്ഞ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു .

ഉമ്മ പോയതോടെ ഉപ്പയുടെ ബോധങ്ങളില്‍ മറവിയുടെ കറുത്ത പക്ഷികള്‍ കൂട് വെച്ച് തുടങ്ങിയിരുന്നു .
ഉമ്മയുടെ അതെ അവസ്ഥയിലേക്ക് ഉപ്പയും മെല്ലെമെല്ലെ നടന്നു പോകുന്നത് ഉള്‍ക്കിടിലത്തോടെയാണ് മനസ്സിലാക്കിത്തുടങ്ങിയത് .

അസ്വസ്ഥനായിട്ടല്ലാതെ ഉപ്പയെ കണ്ടിട്ടില്ല .
ഒരിക്കല്‍ പോലും ആ ചുണ്ടുകളില്‍ ഒരു ചിരി വിരിഞ്ഞതായി ഓര്‍മ്മയില്ല .
മക്കളെ വല്ലാതെ ശാസിക്കുമായിരുന്നു . തൊട്ടതിനും പിടിച്ചതിനും ഒക്കെ ഉപ്പ വഴക്ക് പറയും . ഉമ്മടപ്പടിയില്‍ ഇരുന്നാല്‍ , ഒന്നുറക്കെ ചിരിച്ചാല്‍ , എന്തെങ്കിലും വായിക്കുന്നത് കണ്ടാല്‍ , കറുത്ത ചെരുപ്പ് ധരിച്ചാല്‍ , അങ്ങനെ ഉപ്പാക്ക് വഴക്ക് പറയാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു .
പക്ഷെ ഒരിക്കല്‍ പോലും ഉപ്പ മക്കളെ അടിച്ചില്ല . ഉപ്പയുടെ വീക്ഷണത്തില്‍ അടിക്കാന്‍ കാരണങ്ങള്‍ കുറെ ഉണ്ടായിട്ടും .

ഉപ്പ വഴക്ക് പറയുമ്പോള്‍ ഉമ്മ പറയും .
‘ജ്ജെന്തിനാ പ്പാന്റെ മുമ്പിക്കൂടി ങ്ങനെ അങ്ങട്ടും ഇങ്ങുട്ടും നടക്ക്ണത് . വെറുതെ ഐന്റെ ചീത്ത കേക്കണോ ?

ഉപ്പ പള്ളിയില്‍ നിന്നല്ലാതെ നിസ്ക്കരിക്കില്ല .
ഇമാമിന്റെ വലതു ഭാഗത്താണ് ഉപ്പാന്റെ സീറ്റ് .
മറ്റുള്ളവര്‍ എത്തും മുന്‍പേ ഉപ്പ പള്ളിയില്‍ എത്തിയിട്ടുണ്ടാവും . സുബഹിക്ക് പോലും ആദ്യം പള്ളിയില്‍ എത്തുക ഉപ്പയായിരിക്കും . പള്ളിയിലെ ഉസ്താദും മുക്രിയും മുതഅല്ലിംകളും ഉണരും മുന്‍പ് ഉപ്പ ഹാജരായിട്ടുണ്ടാവും .

സുബഹിക്ക് അറിയാനും ഉണരാനും ഉപ്പാക്ക് അലാറത്തിന്റെയോ , ആരെങ്കിലും വിളിച്ചു ഉണര്‍ ത്തലിന്റെയോ ആവശ്യമില്ലായിരുന്നു . കൃത്യമായി ഉണരും .

ഒരിക്കല്‍ പോലും സുബഹിക്ക് അറിയാതെയിരുന്നിട്ടില്ല .
പെരും മഴയോ കുളിരോ കടുത്ത തണുപ്പോ ഒന്നും ഉപ്പയെ ബാധിക്കില്ല , ഊന്നു വടികൊണ്ട് റോഡിലൂടെ ‘കാക്കത്തട്ടി ‘ ഒറ്റയ്ക്ക് ഇരിട്ടിലൂടെ ഉപ്പ നടന്നു പോകും. പള്ളിയിലേക്ക് .

ഉപ്പയുടെ ഏറ്റവും വലിയ സന്തോഷവും ആകുലതയും നിസ്ക്കാരം ആയിരുന്നു .
അഞ്ചു നേരത്തെ മുടങ്ങാതെയുള്ള നിസ്ക്കാരം .

ആ ഉപ്പയാണ് ഇപ്പോള്‍ നിസ്ക്കാരം എന്തെന്നു അറിയാതെ , സമയം ആയെന്നു പോലും നിശ്ചയമില്ലാതെ ഫാത്തിഹ പോലും ഓര്‍ത്തെടുക്കാനാവാതെ ...

ജീവിതം വല്ലാത്ത ഒരു അദ്ഭുതം തന്നെ ....
ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്ത ദുരൂഹത !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ