2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

കോളേജില്‍ വച്ചുണ്ടായ അനശ്വരപ്രണയത്തിന്‍റെ ബാക്കി പത്രം .

കോളേജില്‍ വച്ചുണ്ടായ അനശ്വരപ്രണയത്തിന്‍റെ ബാക്കി പത്രം .

അവള്‍ ഗര്‍ഭിണിയാണ് . കോഴ്സ് കഴിഞ്ഞ് പിരിയും നേരം ബ്ലുമൂണ്‍ ഹോട്ടല്‍സില്‍ 212 ആം മുറിയില്‍ അവന് നല്‍കിയ യാത്രയപ്പില്‍ സ്നേഹം കൈമാറിയപ്പോള്‍ പതിവു മുന്‍കരുതല്‍ എടുക്കാന്‍ മറന്നതാണ് പ്രശ്നമായത് .. രഹസ്യമായി ഡോക്ടറെ പോയി കണ്ടു . പെണ്‍കുട്ടിയുടെ ആരോഗ്യം വച്ച് അബോര്‍ഷന്‍ അവളുടെ ജീവന് തന്നെ അപകടം ആണ് . ഡോക്ടര്‍ വിധിച്ചു . ആറാം മാസം മുതല്‍ ദൂരെയുള്ള കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചു സമയമായപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചു പിറ്റേന്ന് പുലരും നേരം ആരും കാണാതെ കുഞ്ഞിനെ ഉപേക്ഷിച്ച് അവിടം വിടുമ്പോള്‍ തന്‍റെ വയറിലെ പാടുകള്‍ എങ്ങനെ കളയും എന്നതായിരുന്നു അവളുടെ വിഷമിപ്പിച്ച ഏക ചിന്ത .

രാവിലെ റൊട്ടി വിതരണം ചെയ്യാന്‍ വരുമ്പോഴാണ് അയാളത് കണ്ടത് . ഒരു കുഞ്ഞിനു ചുറ്റും എന്തു ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന കുറച്ചു പേര്‍ . ഒത്തിരി ചര്‍ച്ചകള്‍ക്കു ശേഷം അടുത്തുള്ള കന്യാസ്ത്രീകളുടെ അനാഥാലയത്തില്‍ ഏല്‍പ്പിക്കാം എന്ന് തീരുമാനമായി . ഒരു അനാഥാലയത്തില്‍ ജീവിതത്തിലെ ബാല്യവും കൌമാരവും തളയ്ക്കപ്പെട്ട അയാള്‍ക്കറിയാമായിരുന്നു അനാഥത്വം തരുന്ന ഏകാന്തത .

അവളെ ഞാന്‍ വളര്‍ത്തിക്കോട്ടെ സര്‍ എന്‍റെ മകളായി .

ആയാള്‍ പ്രധാന ഡോക്ടറോട് ചോദിച്ചു . ഒത്തിരി വാദപ്രതിവാദങ്ങള്‍ക്കു ശേഷം ആ ഡോക്ടര്‍ അനുവാദം നല്‍കി .

അവള്‍ ശാന്തമായി ഉറങ്ങാനായി അയാള്‍ പാതിരാവിലും ഉണര്‍ന്നിരിക്കുമ്പോള്‍ കുഞ്ഞിനു മുലപ്പാലു തന്നെ വേണമെന്ന വാശിയില്‍ അവള്‍ വിശന്നു കരയുമ്പോഴെല്ലാം അവളേയും കൊണ്ട് അയലത്തുള്ള ജാനകിചേച്ചിയുടെ വീട്ടിലേക്കു ഓടുമ്പോഴും വൈകുന്നേരങ്ങളിലെ ചങ്ങാതിമാരുമൊത്തുള്ള പതിവുകറക്കങ്ങള്‍ക്കും അവധി കൊടുത്ത് അവള്‍ക്കായി സമയം കരുതുമ്പോഴും തന്‍റെ വേര്‍ പിരിയാ ചങ്ങാതി പുകവലിയെ എന്നന്നേക്കുമായി അവള്‍ക്കായി ഉപേക്ഷിച്ചപ്പോഴും അയാള്‍ പതിയെ അവളുടെ അച്ഛനായി ... അല്ല തെറ്റ് , അമ്മയായി മാറുകയായിരുന്നു .

അതങ്ങനെയാണ് ... ജന്മം കൊടുത്തത് കൊണ്ട് മാത്രം ആരും ഇവിടെ അമ്മയായിട്ടില്ല , ജീവിതം കൊണ്ട് കെടാതെ സൂക്ഷിക്കേണ്ട എഴുതിരിയിട്ട വിളക്കാണ് മാത്യത്വം !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ