2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

പ്രവാസിയുടെ കത്ത്

പ്രവാസിയുടെ കത്ത്
----------------------------
ഏഷ്യാനെറ്റ് ന്യൂസില്‍ ഈയടുത്തൊരു ഫീച്ചര്‍ കാണാനിടയായി,
ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവയച്ച കത്തുകള്‍ ഒരുമിച്ച് കൂട്ടി സൂക്ഷിച്ച് വെച്ച ഭാര്യ,
കണ്ടപ്പോള്‍ ആദ്യം നട്ടപ്പിരാന്ത് എന്ന് തോന്നിയെങ്കിലും സംഗതി ഗംഭീരം തന്നെ,
എല്ലാം കൂടി അട്ടിക്ക് വെച്ചപ്പോള്‍ കെട്ട്കണക്കിന് കത്തുകള്‍,
ഇപ്പോഴും പരസ്പരം കത്തയക്കാറുണ്ടത്രെ അവര്‍....

പണ്ടൊക്കെ പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചും വന്നാല്‍ ആദ്യം ചോദിക്കുക എഴുത്തുണ്ടോ എന്നായിരുന്നത്രെ,
പ്രിയപ്പെട്ടവര്‍ ഹൃദയം തുറന്നെഴുതുന്ന എഴുത്തുകള്‍ക്ക് മധുരമേറെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ...

“ഓ, നീയാരാ കത്തിനെക്കുറിച്ചെഴുതാന്‍, നിനക്കിതൊക്കെ പരിചയമുണ്ടോ” എന്ന് ചോദിക്കാന്‍ വരട്ടെ,
ജീവിതത്തില്‍ പത്താം വയസ്സ് മുതല്‍ അരപ്രവാസം അനുഷ്ഠിച്ചത് കൊണ്ട് തന്നെ കത്തുകളെകുറിച്ച് പറയാന്‍ കുറച്ചെങ്കിലും അവകാശമുണ്ടന്ന് വിചാരിക്കുന്നു,
പന്ത്രണ്ട് വര്‍ഷത്തെ (കോടതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവപര്യന്തം) ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ ആദ്യകാലങ്ങളില്‍ കത്ത് തന്നെയായിരുന്നു എന്‍റെയും വീട്ടുകാര്‍‌ക്കുമിടയിലുള്ള പാലം.

അന്നൊക്കെ വീട്ടിലേക്ക് കത്തെഴുതുന്നതില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.
കത്ത് തുടങ്ങുന്നതിങ്ങനെ,
“സനേഹം നിറഞ്ഞ ഉപ്പ, ഉമ്മ, ഉമ്മാമ,..............”
ഉമ്മാമയുടെ പേര് എഴുതിയതിന് ശേഷം അനിയന്മാരുടെ ഓരോരുത്തരുടെയും പേര് എഴുതണം, ഇല്ലെങ്കില്‍ അവര്‍ക്കത് വിഷമമാകുമത്രെ.
കത്ത് വീട്ടിലെത്തിയാല്‍ അനിയന്മാ‍രൊക്കെ സ്വന്തം പേര് കത്തിലുണ്ടോ എന്ന് ചോദിക്കുമായിരുന്നെന്ന് ഉമ്മ പറഞ്ഞപ്പോഴായിരുന്നു കത്തിലെന്തൊക്കെയോ അടങ്ങിയിട്ടുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്.

എല്ലാവരുടെയും പേരെഴുതിക്കഴിഞ്ഞാല്‍ അടുത്ത വാക്യം “എനിക്കിവിടെ സുഖം തന്നെ, നിങ്ങള്ക്കും അങ്ങനെയെന്ന് വിചാരിക്കുന്നു” എന്നായിരിക്കും,
ഇതെഴുതിയില്ലെങ്കില്‍ മോനെന്തെങ്കിലും അസുഖമുണ്ടെന്ന് വിചാരിക്കും ഉമ്മ,
പൊന്നുമ്മയുടെ ഈ ഹൃദയത്തിന് പകരമെന്തുണ്ട്....

അന്നൊക്കെ കാര്യമായി മാസാന്ത ലീവ് അറിയിക്കാനായിരുന്നു കത്തെഴുതിയിരുന്നത്, ലീവിന് രക്ഷിതാവിന്റെ കൂടെ മാത്രമേ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ, അത് കൊണ്ട് തന്നെ കത്തെഴുതുമ്പോള്‍ ലീവിന്‍‌റെ തിയ്യതി ഇന്ത്യ വേള്‍ഡ് കപ്പ് നേടിയ അന്നത്തെ മനോരമയുടെ ഹെഡിംഗിന്‍റെ അത്ര വലുപ്പത്തില്‍ എഴുതിക്കാണിക്കുമായിരുന്നു.
അഥവാ തിയ്യതി അറിയാതെ പോയാല്‍ മാസത്തില്‍ രണ്ട് ദിവസത്തെ ലീവാണ് നഷ്ടപ്പെടുന്നതെന്ന പേടി തന്നെ കാരണം. അമ്പത് പൈസയുടെ കാര്‍ഡി ല്‍ ഇതെഴുതിയാല്‍ തന്നെ സ്ഥലം തീര്‍ന്ന് പോവും....

വീണ്ടും പ്രവാസിയുടെ കത്തിലേക്ക് തന്നെ വരാം,
പണ്ടൊക്കെ കത്ത് വന്നാല്‍ എല്ലാവരും കൂടിയിരുന്ന് വായിക്കാറായിരുന്നത്രെ പതിവ്,
ഓരോരുത്തരുടെ വീട്ടിലെ വിവരങ്ങളും സഹമുറിയന്മാര്ക്ക് കാണാപാഠമായിരുന്നത്രെ,
ഇന്നിപ്പോ, ഫേസ്ബുക്കും ചാറ്റിംഗും സ്കൈപ്പുമൊക്കെയായതോടെ ഓരോരുത്തരും അവനവന്‍റെ ലോകത്തേക്ക് ചുരുങ്ങിപ്പോയെന്ന് മാത്രം,
സഹമുറിയന്മാരെ വിട്ട് സ്വന്തം ലാപ്ടോപ്പും കുറേ ഒണ്‍ലൈന്‍ സുഹൃത്തുക്കളും മാത്രമായിച്ചുരുങ്ങി പ്രവാസിയുടെ സൌഹൃദ് വലയം....

പ്രവാസികള്‍ക്ക് വീട്ടില്‍ നിന്നും തിരിച്ചുമുള്ള കത്തുകള്‍ എപ്പോഴും രണ്ട് ഭാഗമായിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
ഒന്ന് പബ്ലിക്കായത്,
ആ വിവരങ്ങള്‍ വീട്ടിലെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതെല്ലാവരും കൂടിയിരുന്ന് വായിക്കും, നാട്ടില്‍ നിന്നുള്ളതാണെങ്കില്‍ റൂമിലെല്ലാവര്ക്കും വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും,
ഈ കത്തില്‍ പരിഭവങ്ങളോ ആവശ്യങ്ങളോ വേദനകളോ ഒന്നുമുണ്ടാകില്ല, വീട്ടിലെ കുറിഞ്ഞിപ്പൂച്ച പെറ്റത് മുതല്‍ അങ്ങട്ടേലെ രാഘവന്റെ് പെണ്ണുമ്പിള്ള ഒളിച്ചോടിയത് വരെ അതിലുണ്ടാകും....

രണ്ടാമത്തെ കത്ത് പുയ്യാപ്ലക്ക് മാത്രമായി പെണ്ണുമ്പിള്ള അയക്കുന്നതാണ്,
അതിലെന്താ ഉണ്ടാവാറെന്ന് പടച്ചോനാണെ, എനിക്കിത് വരെ അറിയാന്‍ കഴിഞ്ഞിട്ടില്ല, അറിയുന്നവര്‍ പറയട്ടെ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ